2022, ഏപ്രിൽ 28, വ്യാഴാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ ഇന്ന് കൊടിയേറും

 


ദേശത്തിന് ആഘോഷത്തിന്റെ ദിനങ്ങളുമായി പുതുപ്പള്ളി പെരുന്നാളിനു ഇന്ന്  കൊടിയേറും.  വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെയാണ് കൊടിമരം ഇടീലും കൊടിയേറ്റും. ലക്ഷക്കണക്കിനു തീർഥാടകർ പങ്കെടുക്കുന്ന ആഘോഷമാണ് പുതുപ്പള്ളി പെരുന്നാൾ.

പരമ്പരാഗതമായ എല്ലാ ആചാരങ്ങളോടും കൂടി തിരിച്ചെത്തുന്ന പെരുന്നാൾ ദിനങ്ങളെ വരവേൽക്കാൻ ഒരുങ്ങുകയാണ് ദേശവാസികൾ.

ആചാരാനുഷ്ഠാനങ്ങളുടെ പ്രത്യേകത കൊണ്ടും വിശുദ്ധ ഗീവർഗീസ് സഹദായുടെ അദൃശ്യ സാന്നിധ്യം കൊണ്ടും വിശ്വാസികൾ അഭയസ്ഥാനമായി കാണുന്ന ദേവാലയമാണ് പുതുപ്പള്ളി പള്ളി. കൊടിമരം ഇടിൽ, വിറകിടീൽ, അരിയിടിൽ, ദീപക്കാഴ്ച,  വെച്ചുട്ട്, പ്രദക്ഷിണം, കോഴിനേർച്ച തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ. മേയ് 7 വരെയാണ് പെരുന്നാൾ.



2022, ഏപ്രിൽ 27, ബുധനാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ കൊടിയേറ്റ് 28ന്; വെച്ചുട്ട് മേയ് 7ന്

 



 ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഏപ്രിൽ 28 മുതൽ മേയ് 7 വരെ ആചരിക്കും.

 കൊടിമരം ഇടീൽ, വിറകിടീൽ, അരിയിടീൽ, ദീപക്കാഴ്ച, വെച്ചുട്ട്, പ്രദിക്ഷണം,  കോഴിനേർച്ച തടങ്ങിയ പരമ്പരാഗതമായ ഒട്ടേറെ ആചാരങ്ങൾ പുതുപ്പള്ളി പെരുന്നാളിന്റെ പ്രത്യേകതയാണ്. വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെയാണ് 28നു കൊടിമരം ഇടീലും കൊടിയേറ്റും. മേയ് ഒന്നിനു വൈകിട്ട് 4നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്യതീയൻ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം നൽകും. തുടർന്ന് പൊതുസമ്മളനത്തിൽ ഓർഡർ ഓഫ് സെന് ജോർജ് പുരസ്കാരം ഗായിക കെ.എസ്. ചിത്രയ്ക്കു സമർപ്പിക്കും. സഭാ മേലധ്യക്ഷന്മാർ, കേന്ദ്ര - സംസ്ഥാന മന്ത്രിമാർ, സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കും, 

 മേയ് ഒന്നു മുതൽ 4 വരെ ദിവസവും വൈകിട്ട് 6നു പുതുപ്പള്ളി കൺവൻഷന്. മേയ് 5നു തീർഥാടന സംഗമവും വിവിധ കുരിശടിക ളിൽ നിന്നു പള്ളിയിലേക്കുള്ള പ്രദക്ഷിണവും നടത്തും. 6നു രാ വിലെ പ്രസിദ്ധമായ പൊന്നിൻ കുരിശ് ദർശനത്തിനായി പ്രധാന ത്രാണാസിൽ സ്ഥാപിക്കും. ഉച്ചയ്ക്ക് 2നു വെച്ചുട്ടിനുള്ള വിറകിടീൽ ചടങ്ങ്. 4നു പന്തിരുനാഴി പുറത്തെടുക്കൽ, സന്ധ്യാപ്രാർഥനയെ തുടർന്നു പ്രദക്ഷിണം. പൊന്നിൻ കുരിശും 101 വെള്ളിക്കുരിശും ആയിരക്കണക്കിനു മുത്തുക്കുടകളും പ്രദക്ഷിണത്തിനു പകിട്ടേകും. 7നു വെളുപ്പിന് ഒരു മണിക്ക് വെച്ചുട്ട് നേർച്ചസദ്യയ്ക്കുള്ള അരിയിടീൽ. രാവിലെ 8നു നടക്കുന്ന ഒൻപതിൻമേൽ കുർബാനയ തുടർന്നാണ് വെച്ചുട്ട് നേർച്ചയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും 2ന് ഇരവിനല്ലൂർ കവല ചുറ്റി പ്രദക്ഷിണം 4ന് അപ്പവും പാകപ്പെടുത്തിയ കോഴിയിറച്ചിയും നേർച്ച യായി ഭക്തർക്കു നൽകും.

 19നു കൊടിയിറക്ക് വരെ പള്ളിയിൽ ഗീവർഗീസ് സഹദായുടെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കുമെന്ന് വികാരി ഫാ. എ.വി.വർഗീസ് ആറ്റുപുറം, സഹവികാരിമാരായ ഫാ. അലക്സസി മാത്യൂസ് മുണ്ടുകുഴിയിൽ, ഫാ. എബ്രഹാം ജോ തെക്കേത്തറയിൽ എന്നിവർ അറിയിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ വി.എ.പോത്തൻ, സാബു മർക്കോസ്, അഖിൽ മാത്യു ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.