2019, മേയ് 7, ചൊവ്വാഴ്ച

പുതുപ്പള്ളിയിലേക്ക് ഭക്തപ്രവാഹം


നാടിനെ ആഘോഷത്തിന്റെയും ആത്മീയ ചൈതന്യത്തിന്റെയും നിറവിലാക്കിയ പുതുപ്പള്ളി പെരുന്നാളിന്  ഇന്നു വെച്ചൂട്ട് നേർച്ച സദ്യയോടെയും നേർച്ചവിളമ്പോടെയും സമാപനം. പുതുപ്പള്ളിയുടെ സാംസ്കാരികത്തനിമയും പാരമ്പര്യവും പ്രകടമാക്കുന്ന വെച്ചൂട്ട് നേർച്ചസദ്യയിൽ ജാതിമത ഭേദമന്യേയുള്ളവർ പങ്കെടുക്കും. സംസ്ഥാനത്തിനു പുറത്തു നിന്നു തീർഥാടകർ എത്തും. 601 പറ അരിയാണു വെച്ചൂട്ടിനായി ഉപയോഗിക്കുന്നത്. വിളമ്പുന്നതിനായി 16 കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.

ഇന്ന് 9നു ഡോ.യൂഹാനോൻ മാർ ദിയസ്കോറോസിന്റെ കാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. കെ.വി.ജോസഫ് റമ്പാൻ, ജോസഫ് റമ്പാൻ, ഗീവർഗീസ് റമ്പാൻ, ശെമവൂൻ റമ്പാൻ, സഖറിയ റമ്പാൻ, നഥാനിയേൽ റമ്പാൻ, യൂഹാനോൻ റമ്പാൻ, ബസലേൽ റമ്പാൻ എന്നിവർ സഹ കാർമികരാകും.  11.15ന് വെച്ചൂട്ട് –നേർച്ചസദ്യയും 11.30 ന് കുട്ടികളുടെ ആദ്യ ചോറൂട്ടും ആരംഭിക്കും. വെച്ചൂട്ടിനുള്ള വിറകിടീൽ ചടങ്ങ് ഇന്നലെ ഇടവക ജനങ്ങൾ ആഘോഷമായി നടത്തി. 

പുതുപ്പളളി, എറികാട് കരകളിൽ നിന്നു വാദ്യമേളങ്ങളുടെയും വള്ളപ്പാട്ടിന്റെയും അകമ്പടിയിൽ നടത്തിയ വിറകിടീൽ ചടങ്ങിൽ കുട്ടികൾ ഉൾപ്പെടെ ഇടവക സമൂഹം പങ്കെടുത്തു. തുടർന്നു പന്തിരുനാഴി ആഘോഷപൂർവം പുറത്തെടുത്ത ശേഷം വെച്ചൂട്ടിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.  സന്ധ്യാനമസ്കാരത്തിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ  കാർമികത്വം വഹിച്ചു. ഗീവർഗീസ്  സഹദ അനുസ്മരണ പ്രഭാഷണം   സെമിനാരി പ്രിൻസിപ്പൽ ഫാ.ജോൺസ് ഏബ്രഹാം കോനാട്ട് നിർവഹിച്ചു.

പുതുപ്പള്ളി പെരുന്നാൾ ഇന്ന്


  • കുർബാന– ഫാ.പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ– 5.30, 
  • ഒമ്പതിന്മേൽ കുർബാന– ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ്–9.00, 
  • വെച്ചൂട്ട് –നേർച്ചസദ്യ – 11.15, 
  • കുട്ടികളുടെ ആദ്യ ചോറൂട്ട് –11.30, 
  • പ്രദക്ഷിണം ഇരവിനല്ലൂർ കവല ചുറ്റി – 2.00,
  • നേർച്ച വിളമ്പ് –അപ്പവും കോഴിയിറച്ചിയും – 4.00.