2014, ഏപ്രിൽ 13, ഞായറാഴ്‌ച

പുതുപ്പള്ളി പെരുന്നാള്‍ 28ന് കൊടിയേറും


ഭാരതത്തിലെ പ്രഥമ ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ വി.ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന് 28-ാം തിയ്യതി കൊടിയേറും. നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റും. മെയ് 5, 6, 7 തിയ്യതികളിലാണ് പ്രധാന പെരുന്നാള്‍.

കേരളത്തിനകത്തു നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിവരുന്നു. വിശ്രമത്തിനും ധ്യാനത്തിനും വേണ്ടിയുള്ള കൂറ്റന്‍ പന്തലിന്റെ നിര്‍മ്മാണം, ഭക്തജനങ്ങളുടെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം, വെച്ചൂട്ട് നേര്‍ച്ചസദ്യയ്ക്കുള്ള ക്രമീകരണങ്ങള്‍ എന്നിവ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം രണ്ടുലക്ഷം വിശ്വാസികള്‍ക്ക് വേണ്ട വെച്ചൂട്ട് സദ്യയാണ് ക്രമീകരിച്ചിരിക്കുന്നത്. പുതുപ്പള്ളി പള്ളിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് ഉത്സവ ഏരിയ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുടിവെള്ളം, പരിസരശുചീകരണം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍തലത്തില്‍ വേണ്ട ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പള്ളിയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ഉണ്ട്.

പുതുപ്പള്ളി പള്ളി നല്‍കിവരുന്ന 'ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്' അവാര്‍ഡ് ഈ വര്‍ഷം പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനും സാമൂഹ്യപ്രവര്‍ത്തകനുമായ സി.കെ.മേനോന് മെയ് 4ന് ചേരുന്ന പൊതുസമ്മേളനത്തില്‍ നല്‍കും. പെരുന്നാള്‍ച്ചടങ്ങുകള്‍ക്ക് കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.