2016, മേയ് 7, ശനിയാഴ്‌ച

വിശ്വാസത്തിന്റെ പൊൻപ്രഭയിൽ പുതുപ്പള്ളി


വിശ്വാസികളുടെ ഹൃദയങ്ങളിൽ അനുഗ്രഹത്തിന്റെ സുവർണ പ്രഭ ചൊരിഞ്ഞു പുതുപ്പള്ളി പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചു പുറത്തെടുത്ത പൊന്നിൻകുരിശ് സ്ഥാപിച്ചു. വിശുദ്ധ ഗീവർഗീസ് സഹദായുടെ ശക്തിയും ചൈതന്യവും ആവാഹിച്ചിട്ടുള്ളതെന്നു വിശ്വസിക്കുന്ന പൊന്നിൻകുരിശ് ദർശിച്ച് അനുഗ്രഹം തേടാൻ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ. വലിയപെരുന്നാൾ ദിനമായ ഇന്നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് നേർച്ചസദ്യ നടക്കും. ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന അഞ്ചിന്മേൽ കുർബാനയ്ക്കു ശേഷം പ്രാർഥനാനിർഭരമായ ചടങ്ങുകളോടെയാണ് പെരുന്നാൾ ദിനങ്ങളിൽ മാത്രം സ്ഥാപിക്കുന്ന പൊന്നിൻകുരിശ് പുറത്തെടുത്തത്.

401 പവൻ തൂക്കം വരുന്ന പൊന്നിൻകുരിശുമായി തുടർന്നു പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തി. മദ്ബഹായിൽ കുരിശു സ്ഥാപിച്ചു. പെരുന്നാൾ ആഘോഷത്തിമർപ്പിലായിരുന്നു പുതുപ്പള്ളിയിലെ കാഴ്ചകൾ. ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിനുള്ള വിറകിടീൽ ചടങ്ങ് പുതുപ്പള്ളി, ഏറികാട് കരക്കാർ ജാതിമതഭേദമന്യേ ഏറ്റെടുക്കുകയായിരുന്നു. വള്ളപ്പാട്ടിന്റെ ഈരടികളും വാദ്യമേളങ്ങളുമായി വെച്ചൂട്ടിനു വിറക് കരകളിൽനിന്നു പാരമ്പര്യത്തിന്റെ പകിട്ടു വിളിച്ചോതി എത്തിച്ചു. ആർപ്പുവിളിയോടും വാദ്യമേളങ്ങളോടും കൂടി പന്തിരുനാഴി ആഘോഷപൂർവം പുറത്തെടുത്തു. പെരുന്നാൾ പ്രദക്ഷിണത്തിൽ നാനാദേശങ്ങളിൽനിന്നുള്ള തീർഥാടക സമൂഹം പങ്കെടുത്തു.

വിശുദ്ധ ഗീവർഗീസ് സഹദായോടുള്ള പ്രാർഥനകളുമായി വിശ്വാസസമൂഹം പ്രദക്ഷിണത്തിൽ നടന്നുനീങ്ങി. പ്രദക്ഷിണം പള്ളിയിലെത്തിയ ശേഷം ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പുങ്കൽ അഖണ്ഡപ്രാർഥന ആരംഭിച്ചു. വെച്ചൂട്ടിനുള്ള അരിയിടീൽ കർമം പ്രാർഥനാപൂർവമാണ് പുലർച്ചെ നടന്നത്. പള്ളിയിലെ കെടാവിളക്കിൽനിന്നു വൈദികർ പകർന്നുകൊടുത്ത തിരിനാളമാണ് അടുപ്പിൽ ജ്വലിപ്പിച്ചത്. പെരുന്നാൾ സമാപന ദിനമായ ഇന്നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണു പതിനായിരക്കണക്കിനു വിശ്വാസികൾ. 11.30ന് വെച്ചൂട്ട് ആരംഭിക്കും.

പുതുപ്പള്ളി പെരുന്നാൾ ഇന്ന്

  • പ്രഭാതനമസ്കാരം – 8.00 
  • ഒൻപതിന്മേൽ കുർബാന–പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ – 9.00 
  • ശ്ലൈഹീക വാഴ്‌വ് – 11.00 
  • വെച്ചൂട്ട്–നേർച്ചസദ്യ – 11.30 
  • പ്രദക്ഷിണം – 2.00 
  • നേർച്ച‌വിളമ്പ് – അപ്പവും കോഴിയിറച്ചിയും – 4.00.




2016, മേയ് 6, വെള്ളിയാഴ്‌ച

പൊന്നിൻ കുരിശ് സ്ഥാപിക്കലും, വിറകിടീലും, പ്രദക്ഷിണവും ഇന്ന്


പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓ‍ർത്തഡോക്സ് പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊന്നിൻ കുരിശ് സ്ഥാപിക്കൽ ഇന്ന്. 11നു ഡോ. യൂഹാനോൻ മാർ ദിയസ്കോറോസിന്റെ മുഖ്യകാർമികത്വത്തിൽ പ്രാർഥനാ നിർഭരമായ ചടങ്ങുകളോടെയാണ് വിശ്വാസ പ്രസിദ്ധമായ പൊന്നിൻ കുരിശ് മദ്ബഹായിൽ സ്ഥാപിക്കുക. 401 പവൻ തൂക്കം വരുന്ന കുരിശ് പുതുപ്പള്ളി പള്ളിയിലെ പ്രത്യേകതയാണ്. തീർഥാടകർക്കു കുരിശു വണങ്ങി പ്രാർഥിക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞു കരക്കാരുടെ നേതൃത്വത്തിലുള്ള വിറകിടീലും രാത്രി എട്ടിനു പ്രസിദ്ധമായ നിലയ്ക്കൽപള്ളി, പുതുപ്പള്ളിക്കവല വഴിയുള്ള പ്രദക്ഷിണവും നടക്കും.

പ്രധാന പെരുന്നാൾ ദിനമായ നാളെ ഒൻപതിനു ഒൻപതിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ‌ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. 11.30നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്,– നേർച്ചസദ്യയും കുട്ടികൾക്ക് ആദ്യചോറൂട്ടും നടത്തും. രണ്ടിനു അങ്ങാടി, ഇരവിനെല്ലൂർ ചുറ്റി പ്രദക്ഷിണം പള്ളിയിൽ മടങ്ങി എത്തും. നാലിനു അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പ്.




2016, മേയ് 5, വ്യാഴാഴ്‌ച

കരകളിൽ നിന്നുള്ള പ്രദക്ഷിണം ഇന്ന്


പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു കരകളിൽ നിന്നുള്ള പ്രദക്ഷിണം ഇന്ന്. പ്രധാന പെരുന്നാൾ ദിനത്തിനു മുന്നോടിയായുള്ള ഈ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുക്കും. വൈകിട്ട് 5.30നു പ്രദക്ഷിണം പുറപ്പെടുന്ന അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് ഒരേസമയം സന്ധ്യാപ്രാർഥന ആരംഭിക്കും. ആറിനു പ്രദക്ഷിണം ആരംഭിക്കും. കൈതമറ്റത്തുള്ള പുതുപ്പള്ളി പള്ളിയുടെ മാർ ഗ്രിഗോറിയൻ ചാപ്പൽ, വെള്ളുക്കുട്ട പള്ളിയുടെ കാഞ്ഞിരത്തുമൂട്ടിലുള്ള കുരിശിൻതൊട്ടി, നിലക്കൽപള്ളിയുടെ വെട്ടത്തുകവലയിലെ കുരിശിൻതൊട്ടി, പാറക്കൽകടവിലെ പുതുപ്പള്ളി പള്ളിയുടെ കുരിശിൻതൊട്ടി, കൊച്ചാലുംമൂട് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്റർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു കരക്കാരുടെ പ്രദക്ഷിണം ആരംഭിക്കുക.

പള്ളിയുടെ പ്രധാന കവാടത്തിൽ വികാരി ഫാ.മാത്യു വർഗീസ് വലിയപീടികയിൽ, സഹവികാരിമാരായ ഫാ.മർക്കോസ് ജോൺ പാറയിൽ, ഫാ.ഇട്ടി തോമസ് കാട്ടാമ്പാക്കൽ കൈക്കാരന്മാരായ പി.ജോർജ് ജോസഫ്, പി.എം.ചാക്കോ, സെക്രട്ടറി ജീവൻ കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദക്ഷിണങ്ങളെ സ്വീകരിക്കും. തുടർന്നു സെമിത്തേരിയിൽ ധൂപപ്രാർഥനയും മരിച്ചവരുടെ ഓർമയും ആചരിക്കും. വിവിധ പള്ളികളിൽ നിന്നു തീർഥാടകസംഘങ്ങളായി എത്തുന്നവർക്കും ഇന്നു രാവിലെ പള്ളിയിൽ സ്വീകരണം നൽകും. പാറക്കൽ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള അഖില മലങ്കര സംഗീത മൽസരം 11നു നടത്തും. പ്രസിദ്ധമായ വെച്ചൂട്ടിനുള്ള വിറകിടീൽ നാളെയാണ്. പുതുപ്പള്ളി പള്ളിയുടെ തനതു സവിശേഷതയാണ് അപൂർവ മാതൃകയിലുള്ള പുതുപ്പള്ളി കുരിശ്.

കൂർമാകൃതിയിലുള്ള ശിൽപഭംഗി കലർന്ന പീഠത്തിലാണ് ഈ കുരിശ് പ്രതിഷ്ഠിച്ചിരിക്കുന്നത്.പ്രാചീന ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള കൂർമപീഠങ്ങളുള്ളധ്വജസ്തംഭങ്ങളും കുരിശുകളുമുണ്ട്.കൂർമപാദമുള്ള കുരിശ് സാധാരണ കാണാറുള്ളതല്ല. അതുകൊണ്ടാണു പുതുപ്പള്ളിയുടെ തനതു സവിശേഷതകളിലൊന്നായി ഈ കുരിശിനെ വിശേഷിപ്പിക്കുന്നത്. കുരിശിന്റെ കൈപ്പിടി ഒരു വാളിന്റെ പിടിയെ അനുസ്മരിപ്പിക്കുന്നു. ഒപ്പം അംശവടിയെയും കിരീടത്തെയും. ക്രൈസ്തവ ജയത്തിന്റെ സ്ളീബ എന്നുമവന്റെ ആയുധമാണെന്നു പുതുപ്പള്ളി കുരിശ് ഉദ്ഘോഷിക്കുന്നു. പീഠത്തിന്റെ ആമക്കാലുകൾ ഭൂമിയെ ഉദ്ധരിക്കുന്നതിനായി കൂർമാവതാരം പൂണ്ട ദേവന്റെ സ്മരണ ഉണർത്തുന്നു. ഇവിടെ രണ്ടു വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയമാണു പ്രതിഫലിക്കുന്നത്. ലോകരക്ഷകനായ ക്രിസ്തുവിന്റെ സ്മരണയെ ആർഷസംസ്കാരവുമായി തികച്ചും പ്രതീകാത്മകമായി ഈ കുരിശിൽ ബന്ധപ്പെടുത്തിയിരിക്കുന്നു.

പുതുപ്പള്ളി പെരുന്നാൾ ഇന്ന്


പ്രഭാതനമസ്കാരം – 7.00,
കുർബാന–ഫാ.തോമസ് വർഗീസ് പരക്കുന്നേൽ–7.30
പുതുപ്പള്ളി തീർഥാടനം, തീർഥാടകർക്കു സ്വീകരണം–10.00
അഖില മലങ്കര സംഗീത മൽസരം–11.00
മധ്യസ്ഥപ്രാർഥന–12.00
കുരിശിൻ തൊട്ടികളിൽ നിന്നുള്ള പ്രദക്ഷിണം ആരംഭം–6.00
പ്രദക്ഷിണത്തിനു പള്ളിയിൽ സ്വീകരണം–8.00

2016, മേയ് 3, ചൊവ്വാഴ്ച

പുതുപ്പള്ളി പള്ളി സമൂഹത്തിന് മാതൃക: മുഖ്യമന്ത്രി ഉമ്മൻചാണ്ടി


വെടിക്കെട്ടു ദുരന്തമുണ്ടായ പരവൂർ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും പരുക്കേറ്റവർക്കു തുടർചികിത്സയ്ക്കും പണംനൽകിയ പുതുപ്പള്ളി പള്ളിയുടെ പ്രവർത്തനം മാതൃകാപരമാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികാരി ഫാ.മാത്യു വർഗീസ് വലിയപീടികയിൽ അധ്യക്ഷതവഹിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തി. ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി പുതുപ്പാടി ആശ്രമാംഗം കെ.ഐ.ഫിലിപ്പ് റമ്പാനു മുഖ്യമന്ത്രി സമർപ്പിച്ചു. ഒൻപതു സംസ്ഥാനങ്ങളിലായി 30 സ്ഥാപനങ്ങൾ നിർമിച്ച് 83–ാം വയസ്സിലും കർമനിരതനാണു കെ.ഐ.ഫിലിപ്പ് റമ്പാൻ. അനാഥർക്കും രോഗികൾക്കും കുട്ടികൾക്കുമായി സ്ഥാപനങ്ങൾ നിർമിച്ചു; രാജ്യത്തെ വിവിധ ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിനു നേതൃത്വം നൽകി.

സഹവികാരി ഫാ.ഇട്ടി തോമസ് കാട്ടാമ്പാക്കൽ ആമുഖപ്രസംഗം നടത്തി. രക്തദാന ഗ്രൂപ്പുകളെക്കുറിച്ചും പള്ളിയുടെ വിവരങ്ങളും അറിയുന്നതിനുള്ള പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ടിറ്റോ സ്മൃതി അഖില കേരള ചിത്രരചനാ മത്സരത്തിൽ വിജയിച്ചവർക്കു ജിജി തോംസൺ സമ്മാനം നൽകി. സഹവികാരി ഫാ.മർക്കോസ് ജോൺ പാറയിൽ, ട്രസ്റ്റി പി.ജോർജ് ജോസഫ് കൊച്ചുചക്കാലയിൽ എന്നിവർ പ്രസംഗിച്ചു.