2024, സെപ്റ്റംബർ 4, ബുധനാഴ്‌ച

തട്ടിൻപുറം കുന്നിലെ സന്യാസി ശ്രേഷ്ഠൻറെ 2ാം ഓർമ്മദിവസം


 ഒരു സന്യാസി എങ്ങനെ ആയിരിക്കണം, അല്ലെങ്കിൽ എങ്ങനെ ആകണമെന്ന് തൻ്റെ ജീവിതം കൊണ്ട് നമ്മെ കാണിച്ച് തന്ന വന്ദ്യ ജോർജ് ഫിലിപ്പ് അച്ഛൻ്റെ രണ്ടാം ഓർമദിനം അച്ഛൻ കബറടങ്ങിയിരിക്കുന്ന (ഒരു പക്ഷെ അച്ഛൻ സന്യാസ ജീവിതം പഠിച്ച ഗീവർഗീസ് മാർ ഇവാനിയോസ് തിരുമേനിയുടെ) ഞാലിയകുഴി ദയറായിൽ 4/9/2024 ൽ കൊണ്ടാടുന്നു.   

ഞാലിയാകുഴി മാർ ബസേലിയോസ് ദയറാ മുൻ സുപ്പീരിയറും പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി ഇടവകാംഗവുമായ ഫാ. ജോർജ് ഫിലിപ്പ് (70) . പുതുപ്പള്ളി മണലും ഭാഗത്ത് പരേതരായ പി. ജെ. ജോർജിന്റെയും വടശ്ശേരിൽ മറിയാമ്മ ജോർജിന്റെയും മകനാണ്. 

നിയമത്തിൽ ബിരുദവും, ഇംഗ്ലീഷ്, മലയാള ഭാഷകളിൽ ബിരുദാനന്തര ബിരുദവും, കോട്ടയം വൈദിക സെമിനാരിയിൽ നിന്ന് വേദശാസ്ത്ര ബിരുദവും നേടി. പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ  ബാവായിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. കോട്ടയം ഭദ്രാസന മുൻ മെത്രാപ്പോലിത്ത പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനി അച്ചൻ്റെ ബന്ധുവും ഗുരുവുമാണ്.മറ്റൊരു ബന്ധുവാണ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കോളാസ് . പാമ്പാടി ബി. എം. എം. ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പലായും, കോട്ടയം, ഇടുക്കി ഭദ്രാസനങ്ങളിലെ നിരവധി ദേവാലയങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. പ്രകൃതിക്കിണങ്ങുന്ന ജീവിത ശൈലിയും, ജൈവകൃഷിയും, അപൂർവ്വ ഇനങ്ങളിലുള്ള നാടൻ പശുക്കളുടെ  പരിപാലനവും, അപൂർവ്വ വിത്തിനങ്ങളും, ഔഷധ സസ്യങ്ങൾ സംരക്ഷിക്കുന്നതിലും താത്പര്യമെടുത്തിരുന്നു. 

യോഹന്നാന്റെ സുവിശേഷത്തിന് ഭാഷ്യം, പൗരസ്ത്യ പിതാവായ മാർ അത്താനാസിയോസിന്റെ പ്രഭാഷണങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ പരിഭാഷകനായ അച്ചൻ ഏകാന്തവാസത്തിലും മൗനത്തിലും ബസേലിയോസ് ദയറായിൽ താമസിച്ചിരുന്നു.  ബഹുമാനപെട്ട അച്ചന്റെ രണ്ടാം ഓർമ ഇന്ന് ഞാലിയാകുഴി ദയറായിൽ കൊണ്ടാടുന്നു




'2nd Memorial Feast of Rev. Fr. George Philip