2018, ഏപ്രിൽ 1, ഞായറാഴ്‌ച

പുതുപ്പള്ളി പെരുന്നാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു


രാജ്യത്തെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരുക്കം തുടങ്ങി. പെരുന്നാൾ നടത്തിപ്പിനായി 1001 അംഗങ്ങൾ ഉൾപ്പെടുന്ന വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ഏപ്രിൽ 29 മുതൽ മേയ് എഴു വരെയാണു പ്രധാന പെരുന്നാൾ.ഏപ്രിൽ 28ന് അഞ്ചിനു കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസ് കൊടിയേറ്റും. 29നു കുർബാനയ്ക്കു ശേഷം ചേരുന്ന പൊതുസമ്മേളനത്തിൽ ജോർജിയൻ പുരസ്കാരം വിതരണം ചെയ്യും. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.

30നു വൈകിട്ട് ആറിനു ചേരുന്ന കുടുംബ സംഗമം ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കും. മേയ് ഒന്നു മുതൽ നാലു വരെ നടക്കുന്ന പുതുപ്പള്ളി കൺവൻഷനു ഫാ. ഗീവർഗീസ് വള്ളിക്കാടും കോലഞ്ചേരി സുഖദാ ധ്യാനകേന്ദ്രത്തിലെ അംഗങ്ങളും നേതൃത്വം വഹിക്കും. അഞ്ചിനു തീർഥാടന സംഗമവും വിവിധ കുരിശടികളിൽ നിന്നു പള്ളിയിലേക്കുള്ള പ്രദക്ഷിണവും നടക്കും.മേയ് ആറിനു നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ മുഖ്യകാർമികത്വത്തിൽ അഞ്ചിൻമേൽ കുർബാനയ്ക്കു ശേഷം പൊന്നിൻ കുരിശ് പ്രധാന ത്രോണോസിൽ സ്ഥാപിക്കും. രണ്ടു മണിക്കു വിറകിടീൽ ചടങ്ങ്.

നാലിനു പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാർഥനയ്ക്കു ശേഷം പ്രദക്ഷിണം. പൊന്നിൻകുരിശും അകമ്പടിയായി 100 വെള്ളിക്കുരിശും ആയിരക്കണക്കിനു മുത്തുക്കുടകളും അണിനിരത്തും. തുടർന്നു കരിമരുന്ന് കലാപ്രകടനം.മേയ് ഏഴിനു പുലർച്ചെ ഒരു മണിക്കു വെച്ചൂട്ട് നേർച്ചസദ്യയ്ക്കുള്ള അരിയിടീൽ. രാവിലെ അഞ്ചിനു കുർബാന, എട്ടിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിൻമേൽ കുർബാന. തുടർന്നു വെച്ചൂട്ട് നേർച്ച, കുട്ടികൾക്ക് ആദ്യ ചോറൂണ്. രണ്ടു മണിക്കു പ്രദക്ഷിണം, നാലിനു നേർച്ചയോടെ പെരുന്നാൾ സമാപിക്കും.മേയ് 20നു കൊടിയിറങ്ങുന്നതു വരെ പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ഈ ദിവസങ്ങളിൽ പ്രത്യേക മധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും.