2023, ഒക്‌ടോബർ 25, ബുധനാഴ്‌ച

പി പി മത്തായിയുടെ മരണം കൊലപാതകമെന്ന് CBI കണ്ടെത്തി. കുറ്റപത്രം CBI കോടതിയിൽ ഹാജരാക്കി.

 


         പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ   കസ്റ്റഡിയിലെടുത്തു കൊലപ്പെടുത്തിയ പി പി   മത്തായിയുടെ കേസില്‍ ഏഴു വനം വകുപ്പ് ഉദോഗസ്ഥരും കുറ്റക്കാരാണെന്ന് കണ്ടെത്തി സിബിഐ  റിപ്പോർട്ട്.

അന്യായമായാണ് പി പി മത്തായിയെ ( പൊന്നു)വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ  മത്തായിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ടുപോയി വനത്തിൽ വച്ച് മർദ്ദിക്കുകയും - കുടപ്പനക്കുളത്തുള്ള കുടുംബവീട്ടിൽ എത്തിച്ച് കിണറ്റിൽ ഇറങ്ങാൻ ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

വനംവകുപ്പിന്‍റെ ക്യാമറ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ മത്തായി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അങ്ങനെയൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.അങ്ങനൊരു കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് മാത്രമേ സാധിക്കുവെന്നും , വനവകുപ്പിന് കേസ് എടുക്കാൻ അധികാരമില്ലെന്ന് സിബിഐ കുറ്റപത്രം പറയുന്നു.തെളിവെടുപ്പിനിടെ കിണറ്റിൽ വീണ പി പി മത്തായിയെ ഉദ്യോഗസ്ഥർ രക്ഷിച്ചതുമില്ല. 

     ഡെപ്യൂട്ടി റേഞ്ച്  ഓഫീസർ രാജേഷ്,സ്‌പെഷ്യൽ ഫോറസ്റ്റ്  ഓഫീസർ പ്രദീപ്,ഓഫീസർമാരായ അനിൽകുമാർ,സന്തോഷ്,ലക്ഷ്‌മി,സെക്ഷൻ ഫോറെസ്റ് ഓഫീസർ ജോസ് വിൽ‌സൺ ഡിക്രൂസ് എന്നിവരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

2020 ജൂൺ 28 വൈകിട്ട് നാല് മണിക്ക് കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവിൽ വീട്ടിൽ യൂണിഫോം ധരിച്ച ഏഴ് വനപാലകരെത്തി പി പി മത്തായിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഞ്ചര മണിക്കുറിന് ശേഷം വീട്ടുകാരെ തേടിയെത്തിയത് കുടുംബവീട്ടിലെ കിണറ്റിൽ മത്തായിയുടെ മൃതദേഹം കണ്ടെടുത്തെന്ന വാർത്തയായിരുന്നു.

പി പി മത്തായി മരിച്ച ശേഷം മൃതദേഹം ശവസംസ്ക്കരിക്കാതെ 40 ദിവസം ഭാര്യ ഷീബയുടെയും കുടുംബത്തിന്റെയും വെരി റവ ബസലേൽ റമ്പാൻ നേതൃതം നൽകിയ കുടപ്പനക്കുളം  ദേശസമിതിയുടെ നിശ്ചയദാർഢ്യത്തോടെ നടത്തിയ സമരത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്.കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗവും,യുവജനപ്രസ്ഥാന സജീവ പ്രവർത്തകനുമായ പി പി മത്തായിക്ക് നീതി ലഭിക്കുന്നതിനായി ഭാഗ്യസ്മരണാർഹരായ പരിശുദ്ധ പൗലോസ് ദ്വിതീയൻ  കാതോലിക്കാ ബാവ തിരുമേനിയുടെ നിർദേശത്തിൽ മലങ്കര സഭയിലെ  അഭിവന്ദ്യ തിരുമേനിമാരും , വൈദികരും , അൽമായരും , മാനേജിങ് കമ്മിറ്റി അംഗങ്ങളും , അസോസിയേഷൻ പ്രതിനിധികളും ,മലങ്കര സഭയുടെ വിവിധ ആത്‌മീയ സംഘടനാ പ്രസ്ഥാനങ്ങളും , മലങ്കര സഭയുടെ സോഷ്യൽ മീഡിയകളും പിന്തുണയുമായി ഭവനത്തിലും, സമരപന്തലിലും എത്തുകയും, പി പി മത്തായിയുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ നൽകുകയും ഭരണ തലത്തിലും അധികാര കേന്ദ്രങ്ങളിലും പരാതികൾ സമർപ്പിക്കുകയും ചെയ്തിരുന്നു.