2018, മേയ് 4, വെള്ളിയാഴ്‌ച

പുതുപ്പള്ളി പെരുന്നാളിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

പുതുപ്പള്ളി പെരുന്നാളിന്റെ പ്രധാന നേർച്ചയായ വെച്ചൂട്ടിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം അച്ചാർ തയാറാക്കുന്നതിനുള്ള മാങ്ങാ അരിയലും  ചമ്മന്തിപ്പൊടി തയാറാക്കലും നടന്നു.

ആചാരാനുഷ്ഠാനങ്ങളുടെ ഒട്ടേറെ പ്രത്യേകതയുളള പുതുപ്പള്ളി പള്ളിയിലെ പൊന്നിൻകുരിശും പുതുപ്പളളി കുരിശും ദൈവിക സാന്നിധ്യത്തിന്റെ പ്രതീകങ്ങളായി വിശ്വസിച്ചു വരുന്നു. പുതുപ്പളളി പളളിയിൽ മാത്രമുള്ള പുതുപ്പള്ളി കുരിശ് അപൂർവ മാതൃകയിലുള്ളതാണ്. കൂർമാകൃതിയിലുള്ള ശിൽപഭംഗി കലർന്ന പീഠത്തിലാണ് കുരിശ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പുതുപ്പള്ളിയുടെ തനതു സവിശേഷതകളിലൊന്നായാണ് ഈ കുരിശിന്റെ സ്ഥാനം.

കുരിശിന്റെ കൈപ്പിടി വാളിന്റെ പിടിയെ അനുസ്മരിക്കുന്ന വിധമാണ്. ഒപ്പം അംശവടിയുടെയും കിരീടത്തിന്റെയും പ്രതീകമായി കാണുന്നു. ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഭാഗ്യസ്മരണകൾ ഈ കുരിശ് ദർശിക്കുന്നതിലൂടെ വിശ്വാസികളിൽ ഉണരുന്നു. പുതുപ്പള്ളി പളളിയുടെ ഗതകാല മഹത്വത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായാണ് പള്ളിയിലെ പൊന്നിൻകുരിശ്. ഈ കുരിശ് പെരുന്നാൾ ദിനങ്ങളിലാണ് പുറത്തെടുക്കുന്നത്. കുരിശിനെ വണങ്ങാൻ വൻതിരക്കാണ് പെരുന്നാൾ ദിനങ്ങളിൽ അനുഭവപ്പെടാറുള്ളത്. അനേകായിരങ്ങൾ പൊന്നിൻകുരിശ് ദർശിക്കാൻ പള്ളിയിലെത്തിച്ചേരുന്നു.

∙പാറയ്ക്കൽ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പ മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കു വേണ്ടിയുള്ള അഖില മലങ്കര സംഗീത മൽസരവും, പാറയ്ക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള അഖില മലങ്കര ക്വിസ് മൽസരവും  നടന്നു . 

പെരുന്നാളിന്റെ ഭാഗമായി കോലഞ്ചേരി സുഖദ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൺവൻഷനും വിശ്വാസികൾക്കു ആധ്യാത്മിക വിരുന്നായി മാറുകയാണ്. പെരുന്നാളിന്റെ ഭാഗമായി നടന്നുവരുന്ന പുതുപ്പളളി കൺവൻഷൻ ഇന്നു സമാപിക്കും.