2014, മേയ് 8, വ്യാഴാഴ്‌ച

ഭക്തിസാന്ദ്രമായി വെച്ചൂട്ട്

പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളി പെരുന്നാളിന്റെ സമാപനദിവസമായ 
ഇന്നലെ വെച്ചൂട്ടില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികള്‍.

പുതുപ്പള്ളി പെരുന്നാളിനോടനു ബന്ധിച്ചു നടന്ന വെച്ചൂട്ടില്‍ പങ്കെടുക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. കുഞ്ഞുങ്ങള്‍ക്കു വൈദികരുടെ നേതൃത്വത്തില്‍ ആദ്യ ചോറൂട്ടും നടത്തി. രാവിലെ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഒമ്പതിന്മേല്‍ കുര്‍ബാന നടന്നു.

തുടര്‍ന്നായിരുന്നു വെച്ചൂട്ട്. 751 പറഅരിയുടെ ചോറാണ് വെച്ചൂട്ടിനായി തയാറാക്കിയത്. മാങ്ങാക്കറിയും മോരുംചേര്‍ത്ത വെച്ചൂട്ട് പാള കൊണ്ട് നിര്‍മിച്ച പ്ലേറ്റിലായിരുന്നു വിളമ്പിയത്. ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പിങ്കല്‍ നടന്ന അഖണ്ഡപ്രാര്‍ഥനാ ചടങ്ങിലും ആയിരങ്ങള്‍ പങ്കെടുത്തു. വെച്ചൂട്ടിനെ തുടര്‍ന്നു കോഴി ലേലം, അങ്ങാടി ഇരവിനെല്ലൂര്‍ കവല ചുറ്റി പ്രദക്ഷിണം എന്നിവയും നടന്നു.

പെരുന്നാള്‍ സമാപനത്തിലെ പ്രധാന നേര്‍ച്ചയായഅപ്പവും കോഴിയിറച്ചിയും വിളമ്പിനു ശേഷമാണ് തീര്‍ഥാടക സമൂഹം മടങ്ങിയത്. വികാരിഫാ. മാത്യുവര്‍ഗീസ് വലിയപീടികയില്‍, ഫാ. എം.കെ. ഫിലിപ് മാടാംകുന്നേല്‍, ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കല്‍, കൈക്കാരന്മാരായ ലിജോയ് വര്‍ഗീസ് കളപ്പുരക്കല്‍, കെ. ജോര്‍ജ് കൊടുവത്ത് കരോട്ട്, സെക്രട്ടറി എബി മാത്യു പരവന്‍പറമ്പില്‍ എന്നിവര്‍ കമ്മിറ്റികള്‍ക്കു നേതൃത്വം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങുകളില്‍ പങ്കെടുത്തു.