2014, മേയ് 5, തിങ്കളാഴ്‌ച

പുതുപ്പള്ളി പള്ളിയുടെ പ്രവര്‍ത്തനം ജാതിമതത്തിന് അതീതം: മുഖ്യമന്ത്രി


പുതുപ്പള്ളി * നാടിന്റെ ഏറ്റവും വലിയ ഐശ്വര്യവും നന്മയുമാണു പുതുപ്പള്ളി പള്ളിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിമത ചിന്തകള്‍ക്കതീതമായി പള്ളിയുടെ പ്രവര്‍ത്തനങ്ങളെ എല്ലാവരും കാണുന്നതാണു പുതുപ്പള്ളിയുടെ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടായിരം ഇടവകാംഗങ്ങള്‍ ഒപ്പിട്ട അവയവദാന സമ്മതപത്രം യോഗത്തില്‍ സമര്‍പ്പണം നടത്തി.

യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് അധ്യക്ഷത വഹിച്ചു. പള്ളി നടത്തുന്ന ഒന്‍പതു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തലയും പള്ളിയുടെ വിവരങ്ങള്‍ ലഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിര്‍വഹിച്ചു. മുഖ്യമന്ത്രിയും യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസും ചേര്‍ന്നു നോര്‍ക്ക ഡയറക്ടര്‍ സി.കെ. മേനോന് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി നല്‍കി ആദരിച്ചു.

സമ്മാനദാനം ചലച്ചിത്രതാരം ദിലീപ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശശികല ദേവി, വികാരി ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍, സഹവികാരി ഫാ. എം.കെ. ഫിലിപ്പ് മാടാംകുന്നേല്‍, കൈക്കാരന്മാരായ ലിയോജ് വര്‍ഗീസ് കളപ്പുരയ്ക്കല്‍, കെ. ജോര്‍ജ് കൊടുവത്ത് കരോട്ട്, സെക്രട്ടറി എബി മാത്യു പരവന്‍പറമ്പില്‍, ഡോ. ജയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ വല്‍സമ്മ മാണി, ഏബ്രഹാം ചാക്കോ, ജിനു പോള്‍ പ്രസംഗിച്ചു.